Kerala
കോതമംഗലം: ആലുവ-മൂന്നാർ രാജപാത വിഷയത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി വിശദമായ ജൈവവൈവിധ്യ പഠനം നടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ.
പഴയ ആലുവ-മൂന്നാർ രാജപാതയുടെ പൂയംകുട്ടി മുതൽ പീണ്ടിമേട് വരെയുള്ള എട്ടു കിലോമീറ്റർ ദൂരം സന്ദർശിച്ചശേഷം കോതമംഗലം ബിഷപ്സ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ ആവശ്യത്തിനു വിരുദ്ധമായാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ. അതുകൊണ്ടുതന്നെ കോടതി നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതി കൂടാതെ വിദഗ്ധരെ ഉൾപ്പെടുത്തി വശദമായ പഠനം നടത്തും.
താൻ മന്ത്രിയായശേഷം ആദ്യം ലഭിച്ച നിവേദനം രാജപാത തുറക്കണമെന്നാവശ്യപ്പെട്ടു കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം നൽകിയതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിന് പ്രഥമ പ്രാധാന്യം നൽകുന്നു. കോതംഗലം മണ്ഡലത്തിലെ വന്യമൃഗ പ്രശ്നങ്ങളും രാജപാതയും ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ ഷിബു തെക്കുംപുറം, എഫ്. രാജ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പൂയംകുട്ടിയിൽനിന്ന് രാജപാതയിലൂടെ ഏകദേശം എട്ടു കിലോമീറ്റർ സഞ്ചരിച്ചാണ് സംഘം പീണ്ടിമേട്ടിലെത്തിയത്. കെഎസ്ഇബിയുടെ പഴയ ക്വാർട്ടേഴ്സുകളും നിലവിലുള്ള മെറ്റിലിട്ട പാതയും മന്ത്രി നേരിൽക്കണ്ടു വിലയിരുത്തി.
തുടർന്ന് രാജപാതയുടെ സാധ്യതകളും തുടർനടപടികളും സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ആലുവ-മൂന്നാർ രാജപാത തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമപരമായും സാങ്കേതിപരമായും പരിശോധിച്ചു നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളിലെ നഷ്ടപരിഹാര തുക വർധിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11 വയസുകാരനെ സർക്കാർ സംരക്ഷിക്കും.
സഹായ പദ്ധതി തയാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ടിന്റെ അപര്യാപ്തതയുണ്ട്. സംയോജിത പ്രതിരോധ സംവിധാനത്തിനായി നടപടി സ്വീകരിക്കും. അപകട ഇൻഷ്വറൻസ് ട്രിബ്യുണൽ മാതൃകയിൽ നഷ്ടപരിഹാര പദ്ധതിക്കാണ് ആലോചന.
ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി എട്ടിന് മുഖ്യമന്ത്രി വി.ഡി.സതീശനുമായി ചർച്ച നടത്തുമെന്നും വനം മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ ചിന്നക്കനാലിന് സമീപം കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങള്‍ ലഘൂകരിക്കാന്‍ പദ്ധതികള്‍ തയാറാക്കുന്നതിനായി ഉപദേശക സമിതികള്‍ രൂപീകരിക്കുമെന്നു മന്ത്രി ഷിബു ബേബി ജോണ്‍. വനംവകുപ്പ് ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉപദേശക സമിതിയില്‍ കര്‍ഷക പ്രതിനിധികള്‍, വനാശ്രിത സമൂഹ പ്രതിനിധികള്‍, വിഷയ വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തും. വന്യജീവികളെ ആകര്‍ഷിക്കാത്തതോ അകറ്റി നിര്ത്തുന്നതോ ആയിട്ടുള്ള വിളകള്‍, കാര്‍ഷിക രീതികള്‍, സങ്കേതങ്ങള്‍ എന്നിവ യോജിപ്പിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് മികച്ച വരുമാനം പ്രദാനം ചെയ്യുന്ന കൃഷിരീതികള്‍ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിവകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, വനഗവേഷണ കേന്ദ്രം, കര്‍ഷക പ്രതിനിധികള്‍ എന്നിവരുമായി സഹകരിച്ച് വിശദമായ പദ്ധതി രൂപരേഖ തയാറാക്കും. കാര്‍ഷിക ശാസ്ത്രജ്ഞന്മാര്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത് പദ്ധതിക്ക് രൂപം നല്‍കും.
വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള മെച്ചപ്പെട്ട നഷ്ടപരിഹാരവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വനം, റവന്യു, ദുരന്തനിവാരണം, കൃഷി, മൃഗസംരക്ഷണം വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പോര്‍ട്ടല്‍ തയാറാക്കും.
നഷ്ടപരിഹാരം സമയബന്ധിതമായും കാര്യക്ഷമമായും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
വന്യജീവി ആക്രമണത്തില്‍ ജീവന് നഷ്ടപ്പെടുന്നവര്‍ക്കും പരിക്കു പറ്റുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കണക്കാക്കി ലഭ്യമാക്കുന്നതിന് ആവശ്യമായ മാര്‍ഗരേഖ തയാറാക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും.
വന്യമൃഗങ്ങള്‍ കാരണമുണ്ടാകുന്ന കൃഷിനാശം കണക്കാക്കുന്ന മാനദണ്ഡങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും നല്‍കിവരുന്ന ധനസഹായം അപര്യാപ്തമാണെന്നും ഇവ കാലോചിതമായി പരിഷ്കരിക്കണമെന്നും വിവിധ കര്‍ഷക സംഘടനകള്‍ പരാതിപ്പെട്ടിട്ടുണ്ട്.
ഇതിനെക്കുറിച്ച് വിശദമായി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണെന്നും വനംവകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Kerala
കോതമംഗലം: പഴയ ആലുവ-മൂന്നാർ രാജപാത പുനഃസ്ഥാപിക്കണമെന്ന ദീർഘകാലമായുള്ള പ്രദേശവാസികളുടെ ആവശ്യത്തിന്റെ ഭാഗമായി വനം മന്ത്രി ഷിബു ബേബി ജോൺ പാത സന്ദർശിക്കും.
കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ ആവശ്യം പരിഗണിച്ചാണ് വനം മന്ത്രി ഷിബു ബേബി ജോൺ എട്ടിനു രാവിലെ എട്ടിന് രാജപാത സന്ദർശിക്കുന്നത്.
പാത പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ആദ്യ മന്ത്രിസഭായോഗത്തിനുശേഷം എംഎൽഎ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി ഷിബു ബേബി ജോൺ എന്നിവരെ നേരിൽക്കണ്ട് രേഖാമൂലം ആവശ്യം ഉന്നയിച്ചിരുന്നു.
Kerala
അതിരപ്പിള്ളി: വനം മന്ത്രി ഷിബു ബേബി ജോൺ സഞ്ചരിച്ച വാഹനം കാട്ടാനയുടെ മുന്നിൽപ്പെട്ടു.
വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുല്ലാർക്കാട് മോഹനന്റെ വീടും സംഭവസ്ഥലവും സന്ദർശിക്കാൻ അതിരപ്പിള്ളിയിൽ എത്തിയതായിരുന്നു മന്ത്രി.
വിശ്രമത്തിനായി വാഴച്ചാൽ ഐബിയിലേക്ക് പോകവേ ഞായറാഴ്ച രാത്രി 11ന് ചാർപ്പയിൽവച്ചാണു വാഹനം കാട്ടാനയുടെ മുന്നിൽപ്പെട്ടത്.മന്ത്രിയുടെ വാഹനത്തിന്റെ മുന്നിൽ പോയിരുന്ന പോലീസ് ജീപ്പിനരികേ കാട്ടാന നിലയുറപ്പിച്ചു. മന്ത്രിയുടെ വാഹനം ഉൾപ്പെടെ ഇതോടെ നിർത്തിയിട്ടു.
ഏറെനേരം കഴിഞ്ഞാണ് കാട്ടാന റോഡിൽനിന്നു മാറി വനത്തിലേക്കു കയറിപ്പോയത്. ഇതിനുശേഷം മന്ത്രി വാഴച്ചാലിലേക്കു പോയി.
Kerala
ചാലക്കുടി: അതിരപ്പിള്ളിയിൽ പുഴകടന്ന് ജനവാസമേഖലയിൽ എത്തുന്ന കാട്ടാനകളെ വനത്തിലേക്കു കയറ്റിവിടുന്നതിനുള്ള ഡ്രൈവ് ആരംഭിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ.
വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുല്ലാർക്കാട്ട് മോഹനന്റെ വീടും ആക്രമണം നടന്ന സ്ഥലവും സന്ദർശിച്ചശേഷം ചാലക്കുടി റസ്റ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കയായിരുന്നു മന്ത്രി. മോഹനന്റെ മകൾ ഗ്രീഷ്മയ്ക്കു ജോലി നൽകാൻ നടപടിയെടുക്കുമെന്ന് മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.
ഡെപ്യൂട്ടി കൺസർവേറ്റർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഒരാഴ്ച നീളുന്ന ഡ്രൈവ് നടത്തുക. ഡ്രോൺ ഉപയോഗിച്ച് നീരിക്ഷണം നടത്തും. ഈ മേഖലയിലുള്ള മൂന്ന് ആക്രമണകാരികളായ ആനകളെ പിടികൂടും.
സൗരോർജവേലി, ഫെൻസിംഗ് എന്നിവയുടെ പണി പൂർത്തിയാക്കും. മലയോര മേഖലയിലെ അടിക്കാടുകൾ മുപ്പത് കിലോമീറ്റർ വെട്ടിമാറ്റുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടമായി ഫെൻസിംഗ് നിർമാണവും മൂന്നാം ഘട്ടത്തിൽ 100 ദിനപരിപാടിയിൽ ഉൾപ്പെടുത്തി കാട്ടിൽ ആനകൾക്ക് തീറ്റയും വെള്ളവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി റോജി എം. ജോൺ, ബെന്നി ബെഹന്നാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഡിഎഫ്ഒമാരായ എം. വെങ്കിടേശ്, ഐ.എസ്. സുരേഷ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.
Kerala
കൊല്ലം: കാട്ടുപന്നി പ്രശ്ന പരിഹാരത്തിന് പ്രത്യേക പദ്ധതി ഉണ്ടാകുമെന്നും വനാതിര്‍ത്തികളില്‍ വനം ഉദ്യാഗസ്ഥരുമായുള്ള സംഘര്‍ഷം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഷിബു ബേബിജോണ്‍. കൊല്ലം പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരമുണ്ടാക്കും. വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ കാരണങ്ങളെക്കുറിച്ച് സര്‍ക്കാരിന്റെ പക്കല്‍ ആധികാരികമായ പഠനരേഖയില്ല. കാട്ടിലെ മൃഗങ്ങളുടെ എണ്ണം സംബന്ധിച്ചും അനുമാനം മാത്രമാണുള്ളത്. തമിഴ്നാട്, കര്‍ണാടക വനങ്ങളില്‍ നിന്നുള്ള മൃഗങ്ങള്‍കൂടി എത്തുന്നുണ്ട്.
കടുവകളുടെ എണ്ണവും സ്ഥലപരിമിതിയും പ്രശ്നമാകുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കാര്യമായ കടുവ ആക്രമണങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകാറില്ല. അവിടെ 46 കടുവകള്‍ മാത്രമേയുള്ളൂ. വയനാട്ടില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കടുവകളും കൂടെ ചേര്‍ത്താല്‍ 400 കടുവകളുണ്ടാകും. അതിനാല്‍ അവിടെ സ്ഥിതി സങ്കീര്‍ണമാണ്.
ശാസ്ത്രീയമായി ഒരു കടുവയ്ക്ക് ജീവിക്കാന്‍ 20 ചതുരശ്ര കിലോമീറ്റര്‍ മേഖല വേണം. പെരിയാറില്‍ അതിനുള്ള സ്ഥലമുണ്ട്. വയനാട്ടിലേക്ക് വരുമ്പോള്‍ ഒരു കടുവയ്ക്ക് നാല് ചതുരശ്ര കിലോമീറ്റര്‍ മാത്രമേ ലഭിക്കുന്നുള്ളൂ. സ്ഥലം തികയാതെ വരുമ്പോള്‍ അവ പുറത്തേക്ക് വരും. ആനകളുടെ എണ്ണവും കഴിഞ്ഞ 10-15 വര്‍ഷം കൊണ്ട് ഇരട്ടിയായി വര്‍ധിച്ചു.
കാട്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാട്ടുപന്നികള്‍ കാടിനു പുറത്തുണ്ടെന്നാണ് കണക്ക്. അര ലക്ഷം കാട്ടുപന്നികള്‍ പുറത്തുണ്ട്. ശനിയാഴ്ച വയനാട്ടിലുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പിസിസിഎഫില്നിന്നും വിജിലന്‍സില്‍ നിന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ നടപടികള്‍ ഉടനടി ഉണ്ടാകും.
ഷെഡ്യൂള്‍ ഒന്നില്‍ പെടുന്നതിനാല്‍ കാട്ടുപന്നി കള്ളിംഗ് രീതി കുരങ്ങില്‍ നടത്താനാകില്ല. ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തില്‍ വനംവകുപ്പ് ആസ്ഥാനത്തുവച്ച് സര്‍ക്കാരിന്റെ 100 ദിവസ പദ്ധതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
കൊല്ലം: കാട്ടുപന്നി പ്രശ്ന പരിഹാരത്തിന് പ്രത്യേക പദ്ധതി ഉണ്ടാകുമെന്നും വനാതിര്‍ത്തികളില്‍ വനം ഉദ്യാഗസ്ഥരുമായുള്ള സംഘര്‍ഷം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഷിബു ബേബിജോണ്‍.
വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ യഥാര്‍ഥകാരണം കണ്ടെത്തി പരിഹാരമുണ്ടാക്കും. വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ കാരണങ്ങളെക്കുറിച്ച് സര്‍ക്കാരിന്റെ പക്കല്‍ ആധികാരികമായ പഠനരേഖയില്ല. കാട്ടിലെ മൃഗങ്ങളുടെ എണ്ണം സംബന്ധിച്ചും അനുമാനം മാത്രമാണുള്ളത്. തമിഴ്നാട്, കര്‍ണാടക വനങ്ങളില്‍ നിന്നുള്ള മൃഗങ്ങള്‍കൂടി എത്തുന്നുണ്ട്.
കടുവകളുടെ എണ്ണവും സ്ഥലപരിമിതിയും പ്രശ്നമാകുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കാര്യമായ കടുവ ആക്രമണങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകാറില്ല. അവിടെ 46 കടുവകള്‍ മാത്രമുള്ളതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. വയനാട്ടില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കടുവകളും കൂടെ ചേര്‍ത്താല്‍ 400 കടുവകളുണ്ടാകും. അതിനാല്‍ അവിടെ സ്ഥിതി സങ്കീര്‍ണമാണ്.
ആനകളുടെ എണ്ണവും കഴിഞ്ഞ 10-15 വര്‍ഷം കൊണ്ട് ഇരട്ടിയായി വര്‍ധിച്ചു. കാട്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാട്ടുപന്നികള്‍ കാടിനു പുറത്തുണ്ടെന്നാണ് കണക്ക്. അര ലക്ഷം കാട്ടുപന്നികള്‍ പുറത്തുണ്ട്. ശനിയാഴ്ച വയനാട്ടില്‍ ഉണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പിസിസിഎഫില് നിന്നും, വിജിലന്‍സില്‍ നിന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ നടപടികള്‍ ഉടനടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളിയിൽ വയോധികൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോണ്‍. വന്യ മൃഗആക്രമണത്തിന്റെ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണ്.
ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണമുണ്ടായത്. മരിച്ച പുല്ലേർകാട്ട് മോഹനന്റെ കുടുംബത്തിന് സർക്കാർ ദനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. വന്യ മൃഗആക്രമണത്തിന് പരിഹാരം കാണാൻ തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരും.
ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്യമൃഗ ആക്രമണത്തിന് പരാഹാരം കാണാൻ മന്ത്രിയുടെ കൈയിൽ ഒറ്റമൂലിയില്ല. ദീർഘകാലമായി നിൽക്കുന്ന പ്രശ്നമാണിത്. ഇനി പരീക്ഷണത്തിന് സമയമില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു. രണ്ടുപേരാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.
സിഎംപി എംഎൽഎ സി.പി. ജോണും ആര്‍എസ്പി എംഎൽഎ ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മറ്റ് മന്ത്രിമാര്‍ എല്ലാം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ആറ് പേർ ദൈവനാമത്തിലും മറ്റുള്ളവർ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.
Kerala
കൊല്ലം: മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ കടുത്ത പ്രതിഷേധവുമായി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ.
ഇന്നലെ വരെ ഒരുമിച്ച് നീങ്ങിയതുകൊണ്ടും നാളെയും ഒരുമിച്ച് നീങ്ങേണ്ടതു കൊണ്ടും നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല. വലിയ വിജയത്തിന്റെ ശോഭ കെടുത്താതെ പോകേണ്ടതായിരുന്നു. ഇനിയും വൈകിപ്പിക്കരുത് എന്നാണ് ഹൈക്കമാൻഡിനോട് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഘടക കക്ഷികൾ ഇടപെടേണ്ടതില്ലെന്ന് എം.എം. ഹസൻ പറഞ്ഞത് സാങ്കേതികമായി ശരിയാണ്. പക്ഷേ എം.എം. ഹസന് മറുപടി നൽകുന്നില്ല. ഞങ്ങളും വെള്ളം കോരിയതാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു
Kerala
കൊല്ലം: യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും മുന്നണി നൂറ് സീറ്റ് നേടി അധികാരത്തിലെത്തുമെന്നും ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. 1977-ലെ തിരഞ്ഞെടുപ്പ് ഫലം ആവർത്തിച്ചാൽ പോലും അത്ഭുതപ്പെടാനില്ല.
പശ്ചിമ ബംഗാളിൽ സംഭവിച്ചതുപോലെ സിപിഎം കേരളത്തിലും ഒലിച്ചുപോകുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം നേതാക്കൾ മാത്രമാണ് പറയുന്നത്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധവികാരമുണ്ട്.
സിപിഎം പ്രവർത്തകർ പോലും ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തത്. പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നവർക്ക് നേരായ അതിക്രമം കാടത്തമാണ്. തെരഞ്ഞെടുപ്പിന് ശേഷവും പയ്യന്നൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സിപിഎം കാടത്തമാണ് കാണിക്കുന്നത്.
കാർ കത്തിക്കുന്നു, ചുവരെഴുതാൻ സ്ഥലം കൊടുത്തതിന് ചുവർ ഇടിച്ച് കളയുന്നു. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ സിപിഎം ഇപ്പോഴും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് ചവറയിലെ ആർഎസ്പി സ്ഥാനാർഥി ഷിബു ബേബി ജോൺ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫ് തരംഗമാണ്. ചവറയിൽ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണ്. നല്ല ഭൂരിപക്ഷത്തിൽ ചവറ തിരിച്ചുപിടിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി നാല് നാൾ മാത്രമാണുളളത്.
Kerala
തിരുവനന്തപുരം: യുഡിഎഫ് കാലത്തെ വീഴ്ചകളെന്ന് ആരോപിച്ച് പിആർഡി പത്രങ്ങൾക്ക് നൽകിയ പരസ്യത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിആർഡിയുടേത് രാഷ്ട്രീയ പരസ്യമാണ്. ഒരുകാലത്തും പിആർഡി ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിആർഡി ഉദ്യോഗസ്ഥർ ചെവിക്കു നുള്ളിക്കോ ഇതിനൊക്കെ അവർ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല വ്യക്തമാക്കി. ആർഎസ്പി നേതാവ് ഷിബു ബേബി ജോണും പരസ്യത്തിനെതിരെ രംഗത്തെത്തി. കേരള രാഷ്ട്രീയത്തിൽ വേറിട്ട കാഴ്ചകളാണ് നടക്കുന്നതെന്നും പരസ്യം കൊണ്ട് കേരളത്തിലെ ജനതയെ കീഴ്പ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിആർഡി പരസ്യത്തിലൂടെ അവാസ്തവം പ്രചരിപ്പിക്കുന്നു. ഇത് അംഗീകരിക്കാൻ ആകില്ല. തികച്ചും തെറ്റായ കാര്യങ്ങളാണ് പരസ്യത്തിലുള്ളത്. യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം പിആർഡി ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
Kerala
കോട്ടയം: ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടു. ഷിബു ബേബി ജോണിനെതിരെ ആഞ്ഞടിച്ചാണ് സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടത്.
എന്‍ കെ പ്രേമചന്ദ്രന് എംപിയുടെ മകന് കാര്‍ത്തിക് പ്രേമചന്ദ്രന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആര്എസ്പിയില് കലഹം രൂക്ഷമായിരുന്നു. കാര്‍ത്തിക് പ്രേമചന്ദ്രന് എല്ലാ കമ്മിറ്റിയിലും ഭുരിപക്ഷമുണ്ടെന്നും അത് അംഗീകരിക്കാത്ത ഷിബു ബേബി ജോണ്‍ നേതാവ് അല്ലെന്നുമാണ് സജി ഡി ആനന്ദിന്റെ വിമര്‍ശനം.
ജയിക്കും എന്നതാണ് പ്രേമചന്ദ്രന്റെ മകന്റെ അയോഗ്യത. പ്രേമചന്ദ്രന്റെ മകന് ജയിച്ചാല്‍ കുഴപ്പമാകുമെന്ന് ചിന്തിക്കുന്നവരാണ് അവര്‍. കാര്‍ത്തിക് ജയിച്ച് എങ്ങാന്‍ മന്ത്രിയായാലോ? അധികാരമെല്ലാം ഒരു വീട്ടിലേക്ക് പോകും. ആ വീട്ടിലേക്ക് പാര്‍ട്ടിയുടെ പിടിയും പോകുമെന്ന ഭയമാണ്.
രണ്ട് തവണ പരാജയപ്പെട്ട ഷിബു ബേബി ജോണ്‍ മാറി നിന്ന് ഈ ചെറുപ്പക്കാരനെ ചവറയില്‍ പരീക്ഷിച്ചാല്‍ ജയിക്കും. നേര്‍ച്ചക്കോഴിയെ ഇവിടെ കൊണ്ടിറക്കിയിരിക്കുകയാണ്. രാഷ്ട്രീയമില്ലാതെ പ്രവര്‍ത്തിച്ചാലും ആര്എസ്പിക്കാരനായി പ്രവര്‍ത്തിക്കില്ലെന്നും സജി ഡി ആനന്ദ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ ആര്‍എസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍. നൗഷാദും രാജിവച്ചിരുന്നു. ചവറ സ്വദേശിയും ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ വിഷ്ണു മോഹനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി ഇറക്കാനുള്ള നീക്കമാണ് ആര്എസ്പിയില് കടുത്ത പോരിന് ഇടയാക്കിയത്.
Kerala
തിരുവനന്തപുരം: ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും പാര്‍ട്ടിയുടെ പരമ്പരാഗത മണ്ഡലമായ ഇരവിപുരം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. ചേരി തിരിഞ്ഞുള്ള തര്‍ക്കമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇന്ന് നടന്നത്. ആര്‍എസ്പിയിലെ മുതിര്‍ന്ന നേതാവും എംപിയുമായ എന്‍.കെ. പ്രേമചന്ദ്രന്റെ മകന് കാര്‍ത്തിക് പ്രമേചന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. സെക്രട്ടറിയേറ്റ് യോഗത്തിലും ഭൂരിപക്ഷമാളുകള്‍ ഇതിനെ പിന്തുണച്ചെങ്കിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആ തീരുമാനത്തെ എതിര്‍ത്തു.
അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും അതേ തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കൈക്കൊണ്ടത്. സംസ്ഥാന കമ്മിറ്റിയംഗവും കൊല്ലം കോര്പ്പറേഷന് കൗണ്‍സിലറുമായ എം.എസ്. ഗോപകുമാറിന്റെ പേരാണ് ഷിബു ബേബി ജോണ്‍ മുന്നോട്ടുവെച്ചത്. തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ കൊല്ലം ഇരവിപുരം സീറ്റില്‍ നിന്നും ആര്‍എസ്പിയുടെ യുവജനസംഘടനയായ ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനെ സമവായ സ്ഥാനാര്‍ഥിയായി മത്സരിപ്പക്കാനുള്ള നീക്കവും ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.
കൊല്ലത്ത് ചവറ, കുന്നത്തൂര്‍, ഇരവിപുരം മണ്ഡലങ്ങളിലാണ് ആര്‍എസ്പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. ഇരവിപുരത്ത് സിപിഎമ്മിന്റെ എം.നൗഷാദാണ് സിറ്റിംഗ് എംഎല്‍എ. ഇത്തവണയും ഇരവിപുരത്ത് സിപിഎം എം. നൗഷാദിനെ മത്സരിപ്പിക്കാനാണ് സാധ്യത. ചവറയില്‍ നിന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ തന്നെയാണ് സ്ഥാനാര്‍ഥി, കുന്നത്തൂരില്‍ ആര്‍വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരാണ് മത്സരിക്കുന്നത്.
Kerala
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. തുടർ ഭരണം ലഭിച്ചാൽ മലയാളത്തിൽ "പാവപ്പെട്ട' എന്ന പ്രയോഗം ഉണ്ടാകില്ലെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവനയിലാണ് പരിഹാസം.
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷിബു ബേബി ജോൺ എം.വി.ഗോവിന്ദനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരും ഗോവിന്ദൻ മാഷിനെ വിമർശിക്കുമ്പോൾ താൻ അദ്ദേഹത്തിനൊപ്പമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി കുറിച്ചു.
അഞ്ച് വർഷം കൂടി പിണറായി വിജയൻ ഭരിച്ചാൽ കേരളത്തിൽ പാവപ്പെട്ടവർ ഉണ്ടാകില്ലെന്നും, എല്ലാവരും പട്ടിണി കാരണം മരണപ്പെടുമെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു. അല്ലെങ്കിൽ പ്രാരാബ്ദങ്ങൾ മൂലം അവർ സ്വയം ജീവനൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താത്വികാചാര്യനായ ഗോവിന്ദൻ മാഷ് പറയുന്നത് പൂർണമായും മനസിലാക്കാതെ വെറുതേ അദ്ദേഹത്തെ വിമർശിക്കരുതെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു. എൽഡിഎഫിന് ഭരണം കിട്ടിയാൽ "പാവപ്പെട്ട' എന്ന പ്രയോഗം അവസാനിക്കുമെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പ്രസ്താവന.
ജനങ്ങളെ പ്രതിനിധീകരിച്ച് പറയാൻ കേരളത്തിൽ "പാവങ്ങൾ' എന്ന പദം ഉണ്ടാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം;
ഇന്നത്തെ പ്രസ്താവനയിൽ എല്ലാവരും ഗോവിന്ദൻ മാഷിനെ വിമർശിക്കുന്നത് കണ്ടു. എന്നാൽ ഞാൻ മാഷിനൊപ്പമാണ്. അഞ്ചു വർഷം കൂടി പിണറായി വിജയൻ ഭരിച്ചാൽ കേരളത്തിൽ പാവപ്പെട്ടവർ ഉണ്ടാവില്ല, കാരണം എല്ലാവരും പട്ടിണി കാരണം മരണപ്പെടും.
അല്ലെങ്കിൽ പ്രാരാബ്ദങ്ങൾ മൂലം അവർ സ്വയം ജീവനൊടുക്കും. താത്വികാചര്യനായ ഗോവിന്ദൻ മാഷ് പറയുന്നത് പൂർണമായും മനസ്സിലാക്കാതെ വെറുതേ അദ്ദേഹത്തെ വിമർശിക്കരുത്.
Kerala
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരേ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ഗണേഷിന്റെ കൈയിലുള്ളതെന്താണെന്നു പറയട്ടെ, മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ടെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
മന്ത്രിസഭയിലെ അംഗം എന്നതിലുപരി മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനു വേണ്ടി ഇടപെട്ടത്. എന്താണു സംഭവിച്ചതെന്നു മലയാളിക്കു ബോധ്യമുണ്ട്. ഗണേഷിന്റെ കുടുംബം തകരാതിരിക്കാൻ വേണ്ടി ആ മനുഷ്യൻ പരിശ്രമിച്ചത് അറിയാവുന്നയാൾ താനാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
എന്നാൽ, കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്നാണു ഗണേഷ് കുമാർ ഇപ്പോൾ പറയുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ സംശയ മുനയിലാക്കിയത്. അതിനു കാരണം ബിജു രാധാകൃഷ്ണൻ അവിടെ വന്ന് ഒരു വ്യക്തിയുടെ പേര് പറഞ്ഞതാണ്. ആ പേരു പുറത്തു പറയാതിരുന്നതാണ് ഉമ്മൻ ചാണ്ടിയുടെ മഹത്വമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സോളാർ കേസിൽ ചാണ്ടി ഉമ്മൻ ചില സത്യങ്ങൾ വിളിച്ചു പറഞ്ഞുവെന്നും സംഭവിച്ചതെല്ലാം മലയാളിക്ക് അറിയാമെന്നും ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ.
തന്റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന് ഗണേഷ് കുമാർ പറയുന്നു. നമ്മളെല്ലാം മനുഷ്യരാണെന്ന കാര്യം ഗണേഷ് ഓർക്കണമായിരുന്നു. എല്ലാം അവഹേളനങ്ങളും സഹിച്ചാണ് ഗണേഷ് കുമാറിന് വേണ്ടി ഉമ്മൻ ചാണ്ടി ഇടപെട്ടത്.
മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ട്. മരണപ്പെട്ട ഒരു വ്യക്തിയെ കുറിച്ചുള്ള പരാമർശം ദൗർഭാഗ്യകരം. ഉമ്മൻചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗണേഷ് അത് പറയട്ടെ അതിനുള്ള ആർജവം ഗണേഷ് കുമാർ കാണിക്കണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
അതേസമയം, ഉമ്മൻ ചാണ്ടി തന്റെ കുടുംബം തകർത്തുവെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആരോപണം. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്.
കുമാരപുരം സ്വദേശി അലക്സ് നല്കിയ പരാതിയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയില്‍ ഭൂമിയില്‍ ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി.
നിര്‍മാണ കമ്പനിയായി ആന്‍ഡ ഷിബു ബേബി ജോണിന്റെ കുടുംബത്തിന്റെ കഴക്കൂട്ടം ചാക്ക ബൈപ്പാസിലെ 40 സെന്റ് ഭൂമിയില്‍ നിര്‍മിക്കാനിരുന്ന ഫ്ളാറ്റുമായി ബന്ധപ്പെട്ടാണ് പരാതി.
ഫ്ളാറ്റ് നിര്‍മിച്ച് വില്‍ക്കുന്നതിന് ആന്‍ഡ നിര്‍മാണ കമ്പനിയുമായി ഷിബു ബേബി ജോണും കുടുംബവും ധാരണാപത്രം തയാറാക്കിയിരുന്നു. ഇത് പ്രകാരം പരാതിക്കാരനായ അലക്സ് ആന്‍ഡ കമ്പനിക്ക് രണ്ട് തവണയായി 15 ലക്ഷം രൂപ അലക്സ് കൈമാറിയിരുന്നു. ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയത്.
എന്നാല്‍, അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഫ്ളാറ്റ് നിര്‍മാണം മുന്നോട്ടുപോയില്ല. തുടര്‍ന്ന് തട്ടിപ്പിനിരയായെന്നും പണംതിരികെ വേണമെന്നും ചൂണ്ടിക്കാട്ടി അലക്സ് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആദ്യം സിവില്‍ കേസാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാല്‍, പരാതിക്കാരന് പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.
എന്നാല്‍, താന്‍ പണം വാങ്ങിയിട്ടില്ലെന്നും നിയമവിരുദ്ധമായ കേസാണെന്നുമാണ് ഷിബു ബേബി ജോണിന്റെ നിലപാട്. നിര്‍മാണ കമ്പനിയുമായി ഭൂ ഉടമകള്‍ എന്ന നിലയിലാണ് ധാരണയുണ്ടാക്കിയതെന്നും ഷിബു ബേബി ജോണ്‍ വിശദീകരിക്കുന്നു.
Kerala
തിരുവനന്തപുരം: നിരന്തരമായ സംഘടന വിരുദ്ധ പ്രവർത്തനവും വിഭാഗീയതയും നടത്തിയതിന് സംസ്ഥാന കമ്മിറ്റി അംഗത്തെ പുറത്താക്കിയെന്ന് ആർഎസ്പി. ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം ഇല്ലിക്കൽ അഗസ്തിയെ പുറത്താക്കിയെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു ഇദ്ദേഹത്തെ പുറത്താക്കിയതായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അറിയിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന കേന്ദ്ര വിരുദ്ധ സമരത്തെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. മുഖ്യമന്ത്രി ഇന്നലെ സത്യഗ്രഹമിരുന്നത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലായിരുന്നെങ്കിലും അത് ഇന്ദിരാഭവനു മുമ്പിലാണെന്നാണ് അദ്ദേഹം കരുതിയിരുതെന്നാണ് തോന്നുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
കാരണം, സമരം കേന്ദ്രസർക്കാരിനെതിരെ ആയിരുന്നെങ്കിലും അതിൽ കേന്ദ്ര സർക്കാരിനെതിരെ ചെറുവിമർശനങ്ങൾ മാത്രവും, എന്നാൽ യുഡിഎഫിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിക്കുകയുമായിരുന്നു. ബിജെപി പോലും ഉന്നയിക്കാൻ മടിക്കുന്ന കടുത്ത വർഗീയ പരാമർശങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് ഈ പ്രസംഗത്തിലുടനീളം അദ്ദേഹം വീണ്ടും ആവർത്തിച്ചതെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് ഇന്ത്യാ രാജ്യത്ത് ബിജെപി മുഖ്യമന്ത്രിമാർക്കു പോലും ഫോൺ എടുത്ത് നേരിട്ട് നരേന്ദ്രമോദിയെ വിളിക്കാനുള്ള സ്വാധീനമില്ല. മറ്റ്, ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് അതേപ്പറ്റി ചിന്തിക്കാൻ പോലുമാകില്ല. അതിനു കഴിയുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. ആ സ്വാധീനം ഉപയോഗിക്കാതെ, കേന്ദ്രം സാമ്പത്തികമായി ഞെരിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇത്തരം പ്രഹസനങ്ങൾ കാണിക്കുന്നത് ആരെ ബോധിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രത്തിനെതിരെയുള്ള സമരം എന്ന പേരിൽ യുഡിഎഫിനെതിരെ വർഗീയ ചേരിതിരിവ് ലക്ഷ്യം വച്ചുകൊണ്ടുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതിലെ ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകില്ലെന്നു കരുതരുതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
District News
ചവറ : വായനാശീലം മനസിനെ ശുദ്ധീകരിക്കുമെന്നു മുൻ മന്ത്രി ഷിബു ബേബിജോൺ. പൊന്മന പ്രോഗ്രസീവ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന നാടക സന്ധ്യയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് പൊന്മന നിശാന്ത് അധ്യക്ഷനായി. ഇ.യുസുഫ് കുഞ്ഞ് പ്രതിഭകളെ ആദരിച്ചു. പി.ബി. ശിവൻ സമ്മാനദാനം നിർവഹിച്ചു.നാസർ പോച്ചയിൽ, സെക്രട്ടറി കെ. ഹൃദയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് ഖാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ താജ് പോരൂക്കര, സുകന്യാ ബിജു, സലിജ ബിജു, അഷ്ടമി ലിജുഎന്നിവർ പ്രസംഗിച്ചു.
District News
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ കൊല്ലത്ത് ആര്‍എസ്പിയിലും ചര്‍ച്ചകള്‍ സജീവം. തിരിച്ചു വരവിനൊരുങ്ങുന്ന ആര്‍എസ്പി മൂന്നു മണ്ഡലങ്ങളിലും ശക്തരെ ഇറക്കി സീറ്റ് പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ഇരവിപുരം, ചവറ, കുന്നത്തൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ആര്‍എസ്പി മത്സരിച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളാണ് പാര്‍ട്ടിക്ക് ഇക്കുറി പ്രതീക്ഷ നല്‍കുന്നത്.
ജില്ലയില്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷം നേടിയത് ചവറയിലാണ്. 7,796 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. വോട്ടുകളുടെ എണ്ണത്തില്‍ കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ 594 വോട്ട് ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്.
കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ എല്‍ഡിഎഫ് പിടിച്ചിരുന്നെങ്കിലും വോട്ടുകളുടെ എണ്ണത്തില്‍ യുഡി എഫിന് മുന്നിലെത്താനായി. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമായ ഇരവിപുരത്ത് യുഡിഎഫ് വലിയ മുന്നേറ്റം നടത്തിയപ്പോള്‍ നിയമസഭാ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിനുള്ളത് 105 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28150 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് ഇരവിപുരത്ത് നേടിയിരുന്നത്.
എന്നാല്‍ ജില്ലയിലെ സീറ്റ് വിഭജനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആരൊക്കെ എവിടെ മത്സ രിക്കുമെന്ന് അന്തിമ തീരുമാനമായിട്ടില്ല. അതേ സമയം ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ താന്‍ ചവറ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ഡലം മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് കൈവശം വച്ചിരിക്കുന്ന കൊല്ലം നിയമസഭാ മണ്ഡലം ആര്‍എസ്പിക്ക് വിട്ടുനല്‍കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം യുഡിഎഫില്‍ ഉന്നയിച്ചിട്ടുണ്ട്. ഈ സീറ്റ് പാര്‍ട്ടിയുടെ പഴയ കോട്ടയാണെന്നും അവിടെ ശക്തമായ സംഘടനാ സംവിധാനമുണ്ടെന്നുമാണ് ആര്‍എസ് പിയുടെ വാദം.
ആര്‍എസ്പിയുടെ കരുത്തുറ്റ മണ്ഡലമായ ഇരവിപുരത്തിനായി മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കുന്നതു തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാല്‍ നിലവില്‍ തങ്ങള്‍ക്കു നല്‍കിയിട്ടുള്ള ആറ്റിങ്ങല്‍, മട്ടന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ ജയസാധ്യത കുറഞ്ഞവയാണെന്ന് ആര്‍എസ്പി വിലയിരുത്തല്‍.
അതിനാല്‍ അപ്രസക്തമായ സീറ്റുകള്‍ക്കു പകരം കൊല്ലം ജില്ലയിലെ കൂടുതല്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അത് കൊണ്ടുതന്നെ ഇരവിവുരത്ത് ആര്‍എസ്പി തന്നെ മത്സരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
കുന്നത്തൂര്‍ സീറ്റിനെച്ചൊല്ലി യുഡിഎഫില്‍ സജീവമായ ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്നുണ്ട്. യുഡിഎഫിലെ ചെറുകക്ഷികളുടെ സീറ്റുകള്‍ കുറയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ ഭാഗമായി ആര്‍എസ്പി മത്സരിക്കുന്ന കുന്നത്തൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കാമെന്ന സൂചനകളുണ്ട്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആര്‍എസ്പി കോട്ടയായിരുന്ന കുന്നത്തൂര്‍, 2016-ല്‍ ആര്‍എസ്പി യുഡിഎഫിലേക്ക് മാറിയതോടെ പാര്‍ട്ടിക്കു നഷ്ടമായിരുന്നു. നിലവില്‍ ഈ മണ്ഡലം എല്‍ഡിഎഫി ലെ കോവൂര്‍ കുഞ്ഞുമോനാണ് പ്രതിനിധീകരിക്കുന്നത്.
Kerala
തിരുവനന്തപുരം: മുൻമന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന ബേബി ജോണിന്റെ മകനും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിന്റെ ജേഷ്ഠ സഹോദരനുമായ ഷാജി ബേബിജോൺ ( 65) അന്തരിച്ചു. ബംഗുളൂരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം നാളെ രാവിലെ കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റലിനു
സമീപമുള്ള വീട്ടിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് രണ്ടിന് നീണ്ടകരയിലെ കുടുംബവീടായ വയലിൽ വീട്ടിൽ എത്തിക്കും. മൂന്നിന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കരിക്കും.
അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ഭാര്യ :റീത്ത. മക്കൾ :ബേബിജോൺ ജൂനിയർ, പീറ്റർ ജോൺ.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. സുവര്‍ണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കില്‍ ചെമ്പ് ക്ഷേത്രമായേനെ എന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
ഭരണസംവിധാനം കളവുകള്‍ പടച്ചുവിടുന്നുവെന്നും പദ്മകുമാറിന്റെ തലയില്‍ എല്ലാം കെട്ടിവയ്ക്കാനാണ് ദേവസ്വം പ്രസിഡന്റ് പ്രശാന്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്ത് ഇതിന് ഒത്താശ ചെയ്തുനല്‍കി. അഴിമതിക്ക് പിന്നില്‍ പദ്മകുമാര്‍ മാത്രമായിരുന്നെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. ഇന്ന് മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാണ് പദ്മകുമാര്‍.
ഉണ്ണികൃഷ്ണന് പോറ്റിയും സിപിഎമ്മും തമ്മില്‍ എന്താണ് ബന്ധം. അയ്യപ്പനെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ അയ്യപ്പന് എട്ടിന്റെ പണി കൊടുത്തുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: യുഡിഎഫിനെതിരേ നടക്കുന്ന സമരങ്ങൾ സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ താല്പര്യങ്ങളുടെ സംയോജനമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ ബിജെപി നേരിടും. വടകരയിൽ ഷാഫി പറന്പിലിനെ സിപിഎം നേരിടണം എന്ന ധാരണയിലാണ് മുന്നോട്ടുപോകുന്നത്. ഈ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ യുഡിഎഫ് അധികാരത്തിൽ എത്തുന്നതു തടയാമെന്നാണ് സിപിഎം-ബിജെപി നേതൃത്വങ്ങൾ കരുതുന്നത്.
എന്നാൽ, എൽഡിഎഫ് സർക്കാരിനെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങൾ പിണറായി വിജയൻ താഴെയിറങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. ജനപ്രതിനിധികൾ ദൈവപുത്രന്മാരല്ല. സമൂഹത്തിൽനിന്നു വളർന്നു വരുന്ന മനുഷ്യർക്കു സമൂഹത്തിന്റേതായ നന്മതിന്മകളുണ്ടാകും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ മാതൃകാപരമായ നിലപാടാണ് കോണ്‍ഗ്രസ് പാർട്ടി കൈക്കൊണ്ടതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.